Business
മുംബൈ: ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത ഡാറ്റ സെന്ററുകൾ വികസിപ്പിക്കുന്നതിനായി 2025-ഓടെ ഇന്ത്യയിൽ 100 ബില്യണ്‍ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈ ഡാറ്റാ സെന്ററുകൾ പുനരുപയോഗ ഉൗർജത്തിൽ പ്രവർത്തിക്കുന്നവയാകും.
ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡാറ്റാ സെന്റർ പ്ലാറ്റ്ഫോം സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ എഐ മേഖലയിലെ മുൻനിരക്കാരാക്കി മാറ്റാൻ ആവശ്യമായ ഉൗർജ-കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുകയാണ് കന്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയെ വെറുമൊരു എഐ ഉപഭോക്താവ് എന്ന നിലയിൽനിന്ന് എഐ നിർമാതാക്കളും കയറ്റുമതിക്കാരുമാക്കുകയാണ് ലക്ഷ്യം.
ഈ പ്രാരംഭ നിക്ഷേപം 2035ഓടെ സെർവർ നിർമാണം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ക്ലൗഡ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ അനുബന്ധ മേഖലകളിൽ 150 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപത്തിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ അടുത്ത പത്ത് വർഷത്തിൽ ഇന്ത്യയിൽ 250 ബില്യണ്‍ ഡോളർ മൂല്യമുള്ള എഐ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കന്പനി അറിയിച്ചു.
അദാനി കോണക്സിന്റെ നിലവിലുള്ള 2 ഗിഗാവാട്ട് ഡാറ്റാ സെന്റർ ശൃംഖലയെ 5 ഗിഗവാട്ടിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിശാഖപട്ടണത്ത് ഒരു കൂറ്റൻ എഐ ഡാറ്റാ സെന്റർ കാംപസ് നിർമിക്കുന്നതിന് അദാനി ഗ്രൂപ്പ് ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ഹൈദരാബാദിലും പൂനയിലും മൈക്രോസോഫ്റ്റുമായി ഇവർക്കു പങ്കാളിത്തമുണ്ട്. ഐഐ, ഇകൊമേഴ്സ് ആവശ്യങ്ങൾക്കായി ഫ്ളിപ്കാർട്ടുമായുള്ള ഡാറ്റാ സെന്റർ സഹകരണവും ഗ്രൂപ്പ് വിപുലീകരിക്കും.
Business
അഹമ്മദാബാദ്: എസിസി സിമന്റ്സും ഓറിയന്റ് സിമന്റ്സും ഇല്ലാതാകുന്നു. അദാനി ഗ്രൂപ്പിലുണ്ടായിരുന്ന എസിസിയും ഓറിയന്റ് സിമന്റ്സും ലയിപ്പിക്കുന്നതിന് ഡയറക്ടർ ബോർഡ് അനുമതികൾ ലഭിച്ചതായി അംബുജ സിമന്റ്സ് ലിമിറ്റഡ് വ്യക്തമാക്കി.
ഇരു കന്പനികളും അംബുജയിൽ ലയിക്കും. ഇതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ സമിന്റ് ഉത്പാദനക്കന്പനികളിലൊന്നായി അംബുജ മാറും. ലയനത്തോടെ രാജ്യവ്യാപകമായി ഒരു ‘വണ്‍ സിമന്റ് പ്ലാറ്റ്ഫോം’ രൂപീകരിക്കപ്പെട്ടു.
ലയനം 12 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലയനത്തിന്റെ ഭാഗമായി ഓരോ 10 രൂപ മുഖവിലയുള്ള എസിസിയുടെ 100 ഓഹരികൾക്ക് അംബുജയുടെ 2 രൂപവീതം മുഖവിലയുള്ള 328 ഓഹരികൾ യോഗ്യരായ ഓഹരി ഉടമകൾക്ക് കൈമാറും. ഇതുപോലെ, ഓറിയന്റിന്റെ ഓരോ രൂപ മുഖവിലയുള്ള 100 ഓഹരികൾക്ക് അംബുജയുടെ 2 രൂപ മുഖവിലയുള്ള 33 ഓഹരികളാകും കൈമാറുക.
അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് രണ്ട് സിമന്റ് കന്പനികളായ പെന്ന സിമന്റ്, സംഘി ഇൻഡസ്ട്രീസ് എന്നിവയും അംബുജയിൽ ലയിക്കാനുള്ള നടപടികളിലാണ്. ഇവയെല്ലാം ഇനി ഒറ്റ കോർപറേറ്റ് സ്ഥാപനമായി മാറും.
മൊത്തത്തിൽ, അദാനിയുടെ സിമന്റ് വ്യവസായത്തിന് ഉത്പാദനശേഷി പ്രതിവർഷം 107 മില്യണ്‍ ടണ്ണാണ്. ഇതിൽ സംഘി ഇൻഡസ്ട്രീസിന്റെയും പെന്ന സിമന്റിന്റെയും ശേഷി ഉൾപ്പെടെ 57.6 മില്യണ്‍ ടണ്‍ അംബുജയ്ക്കാണ്. എസിസിയുടെ ഉത്പാദനശേഷി വർഷം 40.4 മെട്രിക് ടണ്ണും ഓറിയന്റ് സിമന്റിന് 8.5 മില്യണ്‍ ടണ്ണുമാണ്. അദാനി സിമന്റ് പോർട്ട്ഫോളിയോയിൽ 24 ഇന്റഗ്രേറ്റഡ് യൂണിറ്റുകൾ, 22 ഗ്രൈൻഡിംഗ് യൂണിറ്റുകൾ, 116 ലധികം റെഡി-മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകൾ എന്നിവ ഉൾപ്പെടുന്നു.
കന്പനി എക്സിക്യൂട്ടീവുകളുടെ അഭിപ്രായത്തിൽ, അംബുജ 2026 സാന്പത്തിക വർഷം അവസാനിക്കുന്പോൾ പ്രതിവർഷം ഏകദേശം 118 മെട്രിക് ടണ്‍ ഉത്പാദനശേഷിയാണ് പ്രതീക്ഷിക്കുന്നത്. 2028ൽ കന്പനി 140ൽ മെട്രിക് ടണ്‍ ശേഷിയിലെത്തുമെന്നും കരുതുന്നു.
ഇന്ത്യൻ സിമന്റ് വ്യവസായത്തിലെ ഏറ്റവും വലിയ കന്പനിയായ അട്രാടെക്കിന്റെ 2025 സാന്പത്തികവർഷത്തിന്റെ അവസാനത്തിൽ ഉത്പാദനശേഷി പ്രതിവർഷം 183.4 മെട്രിക് ടണ്ണായിരുന്നു. ഉത്പാദനശേഷി 240.76 മെട്രിക് ടണ്ണായി ഉയർത്തുന്നതിന് കന്പനി 10,000 കോടിയിലധികം രൂപ നിക്ഷേപം പ്രഖ്യാപിച്ചു.
District News
വിഴിഞ്ഞം: അടുത്ത മാസം അവസാനത്തോടെ കരമാർഗമുള്ള കണ്ടെയ്നർ നീക്കം ലക്ഷ്യം വച്ച് അദാനി ഗ്രൂപ്പ് അധികൃതർ. അതിനായി കോവളം - കാരോട് ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖ റോഡിന്റെ അവസാന ഘട്ടപ്പണികൾ ധൃതഗതിയിലാക്കി.
ബൈപ്പാസിൽ പ്രവേശിക്കുന്ന ഭാഗത്തെ നിരപ്പാക്കൽ, വീതികൂട്ടൽ ഉൾപ്പെടെയുള്ള പണികളാണ് വേഗത്തിലാക്കിയത്. ഇതോടെ ഒരു കണ്ടെയ്നർ കടന്നുപോകാൻ പാകത്തിലുള്ള ഒരു റോഡ് പൂർത്തിയായി കാണാൻ വിഴിഞ്ഞത്തുകാരുടെ നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനു വിരാമമാവുകയാണ്. എന്നാൽ അന്താരാഷ്ട്ര തുറമുഖത്തിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് അവകാശപ്പെടുന്നവർക്ക് ഒരു റോഡുനിർമിക്കാനുള്ള പണം പോലും അനുവദിക്കാനില്ലായിരുന്നു. സർക്കാർ നിർദേശത്തെ തുടർന്നു തുറമുഖ കവാടമായ മുല്ലൂർ കലുങ്ക്നട മുതൽ കഴക്കൂട്ടം കാരോട് ബൈപ്പാസിൽ സംഗമിക്കുന്ന പ്രധാന റോഡ് നിർമാണം അദാനി ഗ്രൂപ്പിന് ഏറ്റെടുക്കേണ്ടിവന്നതായാണറിവ്.
വിഴിഞ്ഞം - കളിയിക്കാവിള റോഡിൽനിന്ന് ബൈപ്പാസ് വരെ നീളുന്ന 1.85 കിലോമീറ്റർ പ്രധാന റോഡ് നിർമാണത്തിനു തുടക്കത്തിൽ 30 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ വർഷങ്ങൾ നീണ്ടതും ഉദ്ദേശിച്ചതിനെക്കാൾ നിർമാണത്തിൽ മാറ്റം വന്നതും ചെലവ് ഇരട്ടിയായി വർധിച്ചു.
അധികൃതരുടെ പിടിപ്പു കേടുകാരണം ബൈപ്പാസിൽപ്രവേശിക്കുന്നതിനും കഷ്ടിച്ച് നൂറു മീറ്റർ വരെ അടുത്ത് നിർമിച്ച റോഡ് പണി നാലു വർഷത്തോളംസ്തംഭിച്ച് കിടന്നു. മുന്നോട്ട്പോകാനായി വേണ്ട ഭൂമി ഏറ്റെടുക്കൽ വൈകിയതും തിരിച്ചടിയായി. ഇടുങ്ങിയ സർവീസ് റോഡിൽ നിന്ന് കുത്തനെയുള്ള കയറ്റം കയറി ബൈപ്പാസിൽ കണ്ടെയ്നറുകൾ പ്രവേശിക്കണമെങ്കിൽ റോഡിനു വീതി കൂട്ടണമായിരുന്നു.
ഇതിനു വേണ്ട തുച്ഛമായ ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞുള്ള റോഡ് നിർമാണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. 2013-ൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ 2015 മുതൽ നിർമാണം തുടങ്ങിയെങ്കിലും പൂർണമാക്കാൻ കഴിഞ്ഞില്ല. മത്സ്യത്തൊഴിലാളികളുടെ മാസങ്ങൾ നീണ്ട അതിജീവന സമരത്തിലെ അനിശ്ചിതത്വത്തിലും റോഡ് പണിക്ക് തടസമുണ്ടായില്ല. എന്നാൽ കടലിലെ നിർമാണ പ്രവർത്തനങ്ങൾ കണ്ട് ഊറ്റം കൊണ്ട സർക്കാർ കരയിലെ റോഡിന്റെകാര്യം മറന്നതും തിരിച്ചടിയായി.
കൂടാതെ തുറമുഖത്തിന്റെ മേൽനോട്ടച്ചുമതലയുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സിപോർട്ട് ലിമിറ്റഡ് (വിസിൽ) അധികൃതരും കരമാർഗമുള്ള തുറമുഖ വികസനം കണ്ടില്ലെന്നു നടിച്ചു. ട്രയൽ റണ്ണും ഉദ് ഘാടനവും കഴിഞ്ഞുള്ള ഒന്നരവർഷത്തിനിടയിൽ 560-ഓളം ചരക്കുകപ്പലുകൾ വഴിഞ്ഞത്ത് വന്നു പോയി. ഇതുവഴി പന്ത്രണ്ട് ലക്ഷത്തോളം കണ്ടെയ്നറുകളും കൈകാര്യം ചെയ്തു. എന്നാൽ കരമാർഗം ഒരെണ്ണം പോലും കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇതിനു പാകത്തിൽ ഒരു റോഡ് വികസിപ്പിക്കാൻ സർക്കാരിനാകാത്തതാണ് പ്രധാന തിരിച്ചടിയായത്. റിംഗ് റോഡ്, തീരദേശ ബൈപാസ് എന്നിവയെല്ലാം അളവ് കഴിഞ്ഞ് നിർമാണവും കാത്ത് കിടക്കുകയാണ്.
പ്രമാണങ്ങൾ വാങ്ങി, നഷ്ടപരിഹാരം ഉടന്‍ നൽകുമെന്നും പറഞ്ഞുള്ള പറ്റിക്കൽ ഇപ്പോഴും തുടരുകയാണ്. ഇതിനുപരി വിഴിഞ്ഞം -ബാലരാമപുരം റോഡ്, വിഴിഞ്ഞം-പള്ളിച്ചൽ റോഡ് ഉൾപ്പെടെ മേഖലയിലെ ചെറുതും വലുതുമായ റോഡുകളുടെ വികസന വാഗ്ദാനങ്ങളും കടലാസിൽ ഉറങ്ങുകയാണ്. ചരക്ക് ഗതാഗതത്തിനായി നിർമിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേയുടെ കാര്യത്തിൽ ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കാൻ പോലും അധികൃതർ തയാറല്ല. ഇതൊന്നുംനടത്താതെയാണു വിഴിഞ്ഞം വികസന കുതിപ്പിൽ എന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ടവരുടെഇടവിട്ടുള്ള വരവ്.
National
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് ഡൽഹി രോഹിണി കോടതി റദ്ദാക്കി. സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് നാല് മാധ്യമപ്രവർത്തകരെ വാർത്ത നൽകുന്നതിൽ നിന്നും വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കിയത്.
രവി നായർ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ നല്കിയ അപ്പീലിലാണ് കോടതി ഉത്തരവ്. എതിർകക്ഷികൾക്ക് വാദം കേൾക്കാൻ അവസരം നൽകാത്തതിനാൽ ഉത്തരവ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
മാധ്യമപ്രവർത്തകരായ രവി നായർ, അബിർ ദാസ്ഗുപ്ത, അയ്സ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവർ നൽകിയ അപ്പീലിലാണ് രോഹിണി കോടതിയിലെ ജില്ലാ ജഡ്ജി ആശിഷ് അഗർവാൾ നിർണായക ഉത്തരവിട്ടത്.
അദാനിക്കെതിരായ ലേഖനങ്ങൾ വളരെക്കാലമായി പരസ്യമായി ലഭ്യമാണെന്നും അതിനാൽ, സിവിൽ ജഡ്ജി അവ നീക്കം ചെയ്യാൻ ഉത്തരവിടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുടെ വാദം കേൾക്കണമായിരുന്നെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യാനായിരുന്നു കോടതിയുടെ ഉത്തരവ്. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പ്രശസ്തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും പ്രതികൾ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്.